വാഷിംഗ്ടൺ ഡിസി: കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ ഇറാൻ നാവികസേനയുടെ 42 കപ്പലുകൾ യുഎസ് സൈന്യം തകർത്തതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ വ്യോമസേനയുടെ ഭൂരിഭാഗവും ആശയവിനിമയ സംവിധാനങ്ങളും തകർത്തതായും ട്രംപ് അവകാശപ്പെട്ടു.
ഫ്ലോറിഡയിൽ ലാറ്റിൻ അമേരിക്കൻ നേതാക്കളുടെ ഷീൽഡ് ഓഫ് അമേരിക്ക ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്.
“ഇറാനിൽ ഞങ്ങൾ വളരെ നന്നായി പ്രവർത്തിക്കുന്നു, നിങ്ങൾക്കു ഫലം കാണാൻ കഴിയും. ഇത് അതിശയകരമാണ്. മൂന്നു ദിവസത്തിനുള്ളിൽ ഞങ്ങൾ 42 നാവിക കപ്പലുകൾ തകർത്തു. അവയിൽ ചിലതു വളരെ വലുതാണ്. അവർ ഒരു ആണവായുധത്തിന് വളരെ അടുത്തായിരുന്നു. കഴിഞ്ഞ ജൂണിൽ 12 ദിവസത്തെ യുദ്ധത്തിൽ അവരുടെ ആണവകേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തിയില്ലായിരുന്നെങ്കിൽ എട്ടു മാസം മുമ്പേ ഇറാൻ ആണവശേഷി കൈവരിക്കുമായിരുന്നു’’-ട്രംപ് പറഞ്ഞു.
അതേസമയം, ഇസ്രയേലും അമേരിക്കയും തുടർച്ചയായ എട്ടാം ദിവസവും ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം തുടരുകയാണ്. ഇന്നലെ ടെഹ്റാനിലെ ഖമനയ്യുടെ കൊട്ടാരത്തിനു സമീപമുള്ള തുരങ്കം തകർത്തതായി ഇസ്രേലി സേന അവകാശപ്പെട്ടു. അതിനിടെ ഇറാന്റെ പ്രതിരോധശേഷി കുറഞ്ഞുവരുന്നതായും സൈനികതലത്തിൽ ഏകോപനമില്ലെന്നും സൂചനകളുണ്ട്.
ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയുടെ മൂന്നാമതൊരു വിമാനവാഹിനി കപ്പൽകൂടി പശ്ചിമേഷ്യ ലക്ഷ്യമാക്കി പുറപ്പെട്ടതായി റിപ്പോർട്ടുണ്ട്.
യുഎസ്എസ് ജോർജ് എച്ച്ഡബ്ല്യൂ ബുഷാണു പുറപ്പെട്ടത്. നിലവിൽ അമേരിക്കയുടെ യുഎസ്എസ് ജെറാൾഡ് എഫ് ഫോർഡ്, യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്നീ യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലുണ്ട്.